അഖിൽ പി ധർമജനെതിരെ AP അഹമ്മദ് എന്നൊരു വ്യക്തി ഏതോ ഒരു വേദിയിൽ ഇരുന്ന് സംസാരിക്കുന്ന ഒരു വീഡിയോ എൻ്റെ ശ്രദ്ധയിൽ പെട്ടു.
അതിൽ അഹമ്മദ് പറയുന്നത് ഇങ്ങനെയാണ്…
അഖിലേട്ടനെ എബിസി ചാനലിൽ വെച്ച് ഇൻ്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയപ്പോൾ, അയാൾ "റാം C/o ആനന്ദി" യെക്കുറിച്ച് ചോദിച്ചത്രേ...!
“മോനേ... നിൻ്റെ പുസ്തകത്തിൽ എന്താണ് പ്രമേയം? ആത്യന്തികമായി ആ പുസ്തകത്തിൻ്റെ പ്രമേയം ശ്രീ ലങ്കൻ കലാപം ആണല്ലോ? രണ്ടു പുസ്തകങ്ങൾ വായിച്ചൊരു മലയാളിക്ക് നീ എന്താണ് പുതുതായിട്ട് പറയാൻ പോകുന്നത്?”
"അതെന്താണ് മാഷേ രണ്ട് പുസ്തകം?" എന്ന് അഖിലേട്ടൻ തിരിച്ച് ചോദിച്ചു എന്നും…
അതിന് മറുപടിയായി... "സുഗന്ധി എന്ന ആണ്ടാൾ ദേവനായകം എന്ന TD രാമകൃഷ്ണൻ്റെ പുസ്തകം വായിച്ചവർക്ക് എന്തെങ്കിലും ഇതിൽ പുതുതായിട്ട് ഉണ്ടോ?
വേണ്ട... ചോര കിനിയുന്ന ദ്വീപുകൾ എന്ന അനിതാ പ്രതാപിൻ്റെ പുസ്തകം വായിച്ചവർക്ക് ഈ പുസ്തകത്തിൽ എന്തെങ്കിലും പുതുതായിട്ട് ഉണ്ടോ?" എന്ന് അയാൾ ചോദിച്ചെന്നും…
അതിന് മറുപടിയായി അഖിലേട്ടൻ പറഞ്ഞു എന്ന തരത്തിൽ അയാൾ പറയുന്നത്…
"മാഷേ... ഇത് ബേസിക്ക് റീഡിംഗ് ഉള്ളവർക്ക് ഉള്ളതല്ല. Baseless readers ന് ഉള്ളതാണ്." എന്ന് പറഞ്ഞു എന്നും അഹമ്മദ് പറയുന്നു.
ഇനി കുറച്ച് കാര്യങ്ങൾ കൂടി പറയട്ടെ…
അന്ന് എബിസിയുടെ ആ പ്രോഗ്രാമിലേക്ക് അഖിലേട്ടനെ ക്ഷണിച്ചത് ഞാനാണ്. അഖിലേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി സ്റ്റുഡിയോയിൽ എത്തും വരെ ഞാൻ ഫോളോ അപ്പും ചെയ്തിരുന്നു. സ്റ്റുഡിയോയുടെ താഴെ എത്തിയ അദ്ദേഹത്തെ സ്വീകരിച്ച് ഫ്ലോറിലേക്ക് കൊണ്ട് വന്നതും ഞാനാണ്.
ആ സമയത്ത് ഒന്നും അഖിലേട്ടൻ അഹമ്മദിനോട് സംസാരിച്ചിട്ടില്ല. മുകളിൽ എത്തിയതും ഷൂട്ട് തുടങ്ങാൻ ചെറിയ ഒരു ഗ്യാപ്പ് ഉണ്ടെന്നും അടുത്ത സ്റ്റുഡിയോ ഫ്ലോറിലേക്ക് ഇരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ എബിസിയിലെ തന്നെ മറ്റൊരു സ്റ്റാഫ് ഞങ്ങളെ വിളിച്ച് കൊണ്ടുപോയി.
അപ്പോഴാണ് ഞാൻ അറിയുന്നത്, എൻ്റെ ബർത്ത്ഡേ കേക്ക് മുറിക്കാൻ വേണ്ടിയായിരുന്നു ആ delay എന്നത്. അഖിലേട്ടന് ഒപ്പമാണ് അന്ന് കേക്ക് മുറിച്ചതും.
അന്ന് രാത്രി തന്നെ അഖിലേട്ടന് ഷാർജയിലേക്ക് പോകേണ്ടതിനാൽ എല്ലാം ഒന്ന് സ്പീഡ് അപ്പ് ആക്കി, കേക്ക് മുറിച്ച് നേരെ സ്റ്റുഡിയോയിലേക്ക് ഇരുന്ന് ഷൂട്ടും തുടങ്ങി.
ഷൂട്ട് കഴിഞ്ഞതും അദ്ദേഹത്തെ പിക്ക് ചെയ്യാൻ സുഹൃത്ത് കൂടിയായ ഒരു ചലച്ചിത്ര സംവിധായകൻ വന്നിരുന്നു. ഉടനെ തന്നെ അദ്ദേഹം താഴേക്ക് ഇറങ്ങി, കാറിൽ കയറി, യാത്ര പറഞ്ഞ് പോയി.
അതായത് ആ ദിവസം അഖിലേട്ടൻ സ്റ്റുഡിയോയിൽ എത്തി തിരികെ പോകും വരെ കൂടെ തന്നെ ഞാനും ഉണ്ടായിരുന്നു. ഇതിനിടയിൽ ഇത്തരം ഒരു ചോദ്യം അഹമ്മദ് ചോദിച്ചിട്ടില്ല.
മറ്റൊന്ന് "മാഷേ" എന്നൊന്നുമല്ല അഖിലേട്ടൻ അയാളെ അവിസംബോധന ചെയ്തത്, "ചേട്ടാ" എന്നാണ്.
പിന്നീട് രണ്ട് തവണയോ മറ്റോ അഖിലേട്ടനെ അയാൾ ഫോണിൽ വിളിച്ചത് ഈ ഇൻ്റർവ്യൂ എയർ ചെയ്യുന്ന സമയം പറയാനോ മറ്റോ മാത്രമാണ് എന്നാണ് അഖിലേട്ടനോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.
AP അഹമ്മദ് പറഞ്ഞത് ശുദ്ധനുണയാണ്... കള്ളമാണ്. അയാൾ അത്തരമൊരു ചോദ്യം ചോദിച്ചിട്ടുമില്ല, ഇതുപോലെ ഒരു മറുപടി അഖിലേട്ടൻ പറഞ്ഞിട്ടുമില്ല.
എന്തോ നിഗൂഢ ലക്ഷ്യത്തോടെ അഖിൽ പി ധർമ്മജൻ്റെ സ്വഭാവത്തെയും ചിന്താഗതിയെയും ഇകഴ്ത്തി കാണിക്കുകയാണ് അഹമ്മദ് ചെയ്തിരിക്കുന്നത്.
ഈ വിഷയത്തിലെ എൻ്റെ അതൃപ്തി എബിസി മാനേജ്മെൻ്റിനെ നേരിട്ട് തന്നെ ഞാൻ അറിയിച്ചിട്ടുണ്ട്.
ഒപ്പം അഹമ്മദിനുള്ള മറുപടി അയാളെ വിളിച്ച് തന്നെ കണക്കിന് പറഞ്ഞിട്ടുമുണ്ട്.
മേലിൽ ഏതെങ്കിലും വേദിയിൽ പോയിരുന്ന് ആളാകാൻ വേണ്ടി, സമൂഹത്തിൽ നിലയും വിലയും ഉള്ളവരെ ആക്ഷേപിക്കാൻ ഇറങ്ങിയാൽ, അഹമ്മദിന് ഓർമ വരുന്ന തരത്തിലുള്ള ഒരു സംഭാഷണമാണ് ഇന്ന് ഉണ്ടായത്.
ഈ വിഷയത്തിൽ ഒരു കുറിപ്പ് എഴുതണം എന്ന് അഖിലേട്ടനോട് രാവിലെ മുതൽ ഞാൻ പറയുന്നതാണ്. അത് പോലും ചെയ്യാൻ ആ പാവം മനുഷ്യന് മടിയാണ്.
"സാരമില്ല... എന്തെങ്കിലും പറഞ്ഞിട്ട് പോട്ടെ..." എന്നാണ് അഖിലേട്ടൻ പറഞ്ഞത്.
സ്നേഹത്തോടെ ഒരു ശാസന തരാം അഖിലേട്ടാ... ഇങ്ങനെ വിട്ടുകൊടുക്കുന്നത് കൊണ്ടാണ് കണ്ണിൽ കണ്ട വട്ടപ്പൊട്ടും വട്ടപ്പൊട്ടനും ഒക്കെ നിങ്ങളുടെ നെഞ്ചത്തേക്ക് കയറാൻ വരുന്നത്.
സുകന്യ കൃഷ്ണ