സിസിടിവിയും മിന്നലും പിന്നെ...
- സുകന്യ കൃഷ്ണ
- ജൂലൈ 23, 2020
- 347
- അഭിപ്രായങ്ങൾ
സിസിടിവിയും മിന്നലും ഇന്ന് വൻ ചർച്ച ആകുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്, ചിലതൊക്കെ ചോദിക്കാനും...
ആധികാരിക രേഖകളിൽ കാണുന്ന പൊരുത്തക്കേടുകൾ കൊണ്ടും, എന്റെ പ്രവർത്തനമേഖലയിൽ വരുന്ന ഒരു വിഷയം ആയതുകൊണ്ടും ചിലതൊക്കെ പറയുവാൻ ആഗ്രഹിക്കുന്നു.
ആദ്യം, വിവാദമാകുന്ന വിഷയം...
മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സെക്രട്ടേറിയേറ്റിലെ ചില ഓഫീസുകളുടെയും സിസിടിവി സംവിധാനം കഴിഞ്ഞ രണ്ടുമാസമായി "ഇടിമിന്നലേറ്റ്" തകരാറിൽ ആയിരിക്കുന്നു എന്നും, ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഒന്നും ലഭ്യമല്ല എന്നും അറിയുവാൻ കഴിയുന്നു.
ഇടിമിന്നലേറ്റ് തകരാറിൽ ആയ ഒരു 8 port POE സ്വിച്ച് മാറ്റി സ്ഥാപിക്കുവാൻ ആവശ്യമായ ഉത്തരവ്, പൊതുഭരണ വകുപ്പിന് കീഴിൽ ഉള്ള ഹൗസ് കീപ്പിംഗ് സെൽ-എ ഈ മാസം 13ന് പുറത്തിറക്കിയിരുന്നു എന്നും പറയപ്പെടുന്നു. (ആ ഉത്തരവിന്റെ പകർപ്പ് ആദ്യ കമന്റിൽ ചേർക്കുന്നു)
ഇവിടെ എനിക്ക് തോന്നുന്ന ചില സംശയങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു...
സാധാരണ ഗതിയിൽ ഉപകരണത്തിന്റെ സീരിയൽ നമ്പർ ആ ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ബില്ലും കേട് വന്ന ഉപകരണവും ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ, അത് നൽകുവാൻ സാധിക്കുമോ? അതിന് തയാറാണോ?
ഈ ചോദ്യങ്ങൾ കൂടാതെ പ്രസക്തമായ ചില കാര്യങ്ങൾ കൂടി പറയാം...
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓഫീസിന്റെയും അദ്ദേഹത്തിന്റെ ചേംബറിന്റെയും അടക്കം സിസിടിവി ദൃശ്യങ്ങൾ 2011ൽ അദ്ദേഹം അധികാരത്തിലേറിയത് മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. അത്രയ്ക്ക് സുതാര്യത ആ ഓഫീസിന് നൽകിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങിയത് പോലും... "എനിക്കൊന്നും ഒളിക്കാനില്ല" എന്നായിരുന്നു ഈ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത് പോലും.
എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ (2016 മെയ് 24ന്) ആ ക്യാമറകളും, ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനവും നീക്കം ചെയ്തിരുന്നു.
ഈ സർക്കാരിന് ഒളിക്കാൻ ഒരുപാടുണ്ടാകും എന്ന മുൻധാരണ കൊണ്ടാണോ priority ലിസ്റ്റിൽ പെടുത്തി, മുഖ്യമന്ത്രിയായി ഓഫീസിൽ എത്തുന്നതിന് മുൻപ് തന്നെ അവ നീക്കിയത്?
സുതാര്യത എന്നതിന് എന്ത് മൂല്യമാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി കല്പിച്ചിരിക്കുന്നത്?
സുതാര്യത ഇല്ലാതെ കാര്യങ്ങൾ ചെയ്യുമ്പോൾ വിമർശനവും സംശയദൃഷ്ടിയും ഏൽക്കേണ്ടി വരിക സ്വാഭാവികമാണ്. അതിൽ എന്തിനാണ് താങ്കൾക്ക് അസഹിഷ്ണുത തോന്നുന്നത്?
കോവിഡ് സംബന്ധമായ കണക്കുകൾ അവതരിപ്പിക്കാൻ ദിവസവും ഒരു മണിക്കൂർ പത്ര സമ്മേളനത്തിന്റെ ആവശ്യം എന്താണ്? താങ്കൾക്ക് എഴുതി നൽകിയിരിക്കുന്ന കാര്യങ്ങൾ ഒരു പ്രസ്സ് റിലീസ് ആയി അങ്ങ് മാധ്യമങ്ങൾക്ക് നൽകിയാൽ പോരെ?
അത്യാവശ്യം ഉള്ള കാര്യങ്ങൾ പറയാൻ മാത്രം പത്ര സമ്മേളനം നടത്തിയാൽ പോരെ?
അതല്ലാതെ അഞ്ചോ ആറോ സ്ലൈഡുകളിൽ വിശദീകരിക്കാൻ കഴിയുന്ന ഡാറ്റ വായിച്ച് കേൾപ്പിക്കാൻ എന്തിനാണ് ഒരു പത്ര സമ്മേളനം?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താങ്കളുടെ പത്ര സമ്മേളനങ്ങൾ ശ്രദ്ധയോടെ ഞാൻ വീക്ഷിക്കാറുണ്ട്. അതിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ വ്യക്തമായി പറയാം...
താങ്കൾ ഈ കണക്കുകൾ അവതരിപ്പിച്ച് തീരും വരെ യാതൊരു അക്ഷരവും മിണ്ടാതെ മാധ്യമ പ്രവർത്തകർ ശ്രദ്ധയോടെയും അർഹിക്കുന്ന ബഹുമാനത്തോടെയും കേട്ടിരിക്കും.
അത് കഴിയുമ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കുക പോലും വളരെ ഉത്തരവാദിത്വബോധത്തോടെയാണ്. കോവിഡ് സംബന്ധമായ ചോദ്യങ്ങൾ മാത്രമാണ് അവർ ആദ്യം ചോദിക്കുക. അതിനെല്ലാം താങ്കൾ അർഹിക്കുന്ന മറുപടിയും നൽകും.
എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് ആദ്യ ചോദ്യം വരുമ്പോൾ തന്നെ, അതിന് വളരെ ധാർഷ്ട്യത്തോടെ ഒരു മറുപടി പറഞ്ഞിട്ട്... "ഇന്നത്തേക്ക് ഇത്രയും മതി, ബാക്കി നാളെയാകാം..." എന്നും പറഞ്ഞ് താങ്കൾ മുന്നിലിരിക്കുന്ന മൈക്ക് അങ്ങ് ഓഫ് ചെയ്യും. അതോടെ ചാനലുകൾ താങ്കളുടെ പത്ര സമ്മേളനത്തിന്റെ തത്സമയം അങ്ങ് നിർത്തും.
ചിലത് ചോദിച്ചോട്ടെ!
ചോദ്യങ്ങളെ നേരിടാൻ അല്ലെങ്കിൽ പിന്നെ എന്തിന് പത്രസമ്മേളനം നടത്തുന്നു?
അവസാനം പറയുന്ന വാചകത്തിൽ, "ബാക്കി നാളെയാകാം..." എന്ന് പറയുന്നല്ലോ! നാളെ എന്താകാം എന്നാണ്?
എന്തിനാണ് ഈ പ്രഹസനം?
ചോദ്യങ്ങളിൽ നിന്നും (മൈക്ക് ഓഫാക്കി) ഒളിച്ചോടുന്ന ഒരു മുഖ്യമന്ത്രിയെ അല്ല ഞങ്ങൾക്ക് വേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.
ഇന്നത്തേക്ക് ഇത്രയും മതി, ബാക്കി (പോസ്റ്റ്) നാളെയാകാം...